2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

സംസ്ഥാനപാതയില്‍ ചതിക്കുഴികള്‍; യാത്രക്കാര്‍ അപകടഭീതിയില്‍
Posted on: 25 Aug 2010


അരീക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ അരീക്കോട്ടും പരിസരപ്രദേശങ്ങളിലും രൂപംകൊണ്ട കുഴികള്‍ യാത്രക്കാരെ അപകടത്തിലാക്കുന്നു. സംസ്ഥാനപാത മലപ്പുറം ജില്ലയിലേക്ക് കടക്കുന്ന എരഞ്ഞിമാവ് മുതല്‍ പുത്തലം തെക്കേതലവരെയുള്ള ഭാഗങ്ങളിലാണ് അപകടകരമായ രീതിയില്‍ കുഴികള്‍ ഉണ്ടായിരിക്കുന്നത്.

ചാലിയാര്‍ പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് വാഹനങ്ങള്‍ കുഴികളില്‍പ്പെട്ട് അപകടങ്ങള്‍ സ്ഥിരമാണ്. റോഡ് നവീകരിച്ച് മാസങ്ങള്‍ക്കകംതന്നെ ഈ പ്രദേശത്ത് കുഴികള്‍ ഉണ്ടായിരുന്നു. ഇത് വാര്‍ത്തയായപ്പോള്‍ കരാറുകാര്‍ കുറച്ച് മെറ്റലും ടാറും കൂട്ടിക്കുഴച്ച് കുഴിയില്‍ നിക്ഷേപിച്ച് സ്ഥലംവിടുകയായിരുന്നു.

റോഡിലെ കുഴികള്‍ സംബന്ധിച്ച് പൊതുമരാമത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ കരാറുകാരാണ് ഇത് ചെയ്യേണ്ടത് എന്ന മറുപടിയാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. സംസ്ഥാനപാതയുടെ മലപ്പുറം ജില്ലയിലെ ഭാഗം രണ്ടുവര്‍ഷംമുമ്പാണ് ആധുനികരീതിയില്‍ ഉപരിതലം പുതുക്കിയത്. അഞ്ചുവര്‍ഷംവരെ ഈ റോഡിന്റെ സംരക്ഷണച്ചുമതല കരാറുകാരില്‍ നിക്ഷിപ്തമാണത്രെ. കരാറുകാരോട് നിയമപ്രകാരം അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെടാന്‍ പൊതുമരാമത്ത് അധികൃതരും താത്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

രണ്ടുവര്‍ഷം മുമ്പ് ഉപരിതലം പുതുക്കിയതില്‍ കൃത്രിമം നടത്തിയതാണ് റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമെന്നും പരാതിയുണ്ട്. അന്ന് ഇതുസംബന്ധിച്ച് സി.പി.എം കീഴുപറമ്പ് ലോക്കല്‍ സെക്രട്ടറി സി.വി നായരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

കരാറുകാര്‍ക്ക് കുഴിയടയ്ക്കാനുള്ള ഭാവമില്ലെങ്കില്‍ സംസ്ഥാനപാത ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് പത്തനാപുരം കിരണം ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ