2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

പ്രകൃതിയുടെ നിറങ്ങളില്‍ യൂസഫിന്റെ ചിത്രങ്ങള്‍
Posted on: 21 Aug 2010


അരീക്കോട്: നാടുകാണിച്ചുരത്തിലൂടെ യാത്രചെയ്യുമ്പോള്‍ 'പ്രകൃതിയുടെ കാന്‍വാസി'ലെ ചില കൂറ്റന്‍ ചിത്രങ്ങള്‍ കണ്ട് നമ്മള്‍ കൗതുകത്തോടെ നിന്നുപോകും. തേന്‍പാറയിലെ കൂറ്റന്‍ പാറക്കല്ലുകളില്‍ വര്‍ണരൂപങ്ങള്‍ എഴുതിയത് പ്രകൃതിയല്ല..., പ്രകൃതിയെ ഗുരുവായി ആരാധിക്കുന്ന ഒരാളാണ് - മലപ്പുറം ജില്ലയിലെ കിഴുപറമ്പിനടുത്ത കുനിയില്‍ സ്വദേശി യൂസഫ്. വിനോദസഞ്ചാരവകുപ്പിനായി വരച്ച നാടുകാണി ചിത്രങ്ങളാണ് ഈ ചിത്രകാരനെ സത്യത്തില്‍ ശ്രദ്ധേയനാക്കിയതും.

യൂസഫ് യഥാര്‍ഥത്തില്‍ കോഴിക്കോടന്‍ കലാപാരമ്പര്യത്തിന്റെ കണ്ണിയാണ്. കോഴിക്കോട് അബ്ദുള്‍ഖാദറും ബാബുരാജുമുള്‍പ്പെടെയുള്ളവര്‍ സമ്പന്നമാക്കിയ കോഴിക്കോടിന്റെ ഗതകാലം. ഹൈദരാബാദില്‍നിന്ന് നഗരത്തിലെത്തിയ ഹുസൈന്‍ സാഹിബ് എന്ന വിദഗ്ധനായ വാച്ച് റിപ്പയറര്‍. കോഴിക്കോട്ട് അന്ന് വാച്ച് നന്നാക്കലില്‍ പ്രഗല്ഭരായി രണ്ടേരണ്ടുപേര്‍ - ഒരാള്‍ ഹുസൈന്‍ സാഹിബ്, അപരനോ സാക്ഷാല്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ പിതാവ് ആന്‍ഡ്രൂസും. ഹുസൈന്‍ സാഹിബിന്റെയും ഫാത്തിമാബീവിയുടെയും മകനായി കോഴിക്കോട് നഗരത്തിലായിരുന്നു യൂസഫിന്റെ ജനനം.

പൈതൃകവും പാരമ്പര്യവുംതന്നെയാണ് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ ശേഷിപ്പുകള്‍ മായാത്ത പഴയ കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറയും വലിയങ്ങാടിയും പാണ്ടികശാലകളും മുതല്‍ കല്ലായിപ്പുഴവരെ യൂസഫിന്റെ വരകളിലും ജീവിതവഴികളിലും തെളിഞ്ഞുകാണാം. കുട്ടിക്കാലത്ത് ഓത്തുപള്ളിയില്‍ പോകാതെ ചായ്പില്‍ ഒളിച്ചിരുന്ന് കളിമണ്ണുകൊണ്ട് ഗാന്ധിപ്രതിമ ഉണ്ടാക്കിയതും ഉമ്മ കണ്ടുപിടിച്ച് മഴവെള്ളത്തിലേക്കെറിഞ്ഞതുമൊക്കെ യൂസഫ് ഓര്‍മിക്കുന്നു. ചിത്രകലയില്‍ തനിക്ക് ഗുരുനാഥനില്ല. പ്രകൃതിതന്നെ ഗുരു - അദ്ദേഹം പറയുന്നു.

പതിനേഴാമത്തെ വയസിലാണ് ഒരു എന്‍ഗ്രേവിങ് ആര്‍ട്ടിസ്റ്റായി യൂസഫ് വിരലുകള്‍ക്ക് സൂക്ഷ്മത നല്‍കാന്‍ ശ്രമം തുടങ്ങിയത്. വീടിനടുത്തുള്ള എന്‍ഗ്രേവിങ് ശാലയില്‍ കാഴ്ചക്കാരനായെത്തിയ ഈ വിദ്യാര്‍ഥിയുടെ താത്പര്യം കണ്ടറിഞ്ഞ ഉടമ ജോണ്‍ യൂസഫിനെ ട്രെയിനിയായി നിമിച്ചു. ഈയക്കട്ടകള്‍ ഉരുക്കി പലകരൂപത്തിലാക്കി സൂചി ഉപയോഗിച്ച് അതില്‍ വരച്ചായിരുന്നു അക്കാലത്ത് പ്രിന്റിങ്ങിനുള്ള അച്ചുകള്‍ ഉണ്ടാക്കിയിരുന്നത്.

ദിവസങ്ങളോളം ചടഞ്ഞിരുന്നുള്ള പണി. അനുഭവങ്ങള്‍ പഠിപ്പിച്ച ഒരുപാട് പാഠഭേദങ്ങള്‍ തന്റെ സര്‍ഗവിചാരങ്ങള്‍ക്ക് കരുത്ത് പകര്‍ന്നപ്പോള്‍ 33 വര്‍ഷക്കാലം മലബാറിലെ പരസ്യകലാരംഗത്ത് സജീവസാന്നിധ്യമാകാന്‍ യൂസഫിന് സാധിച്ചു.
കമ്പ്യൂട്ടര്‍ സാങ്കേതികത്വം പരസ്യരംഗത്തെ കൈയടക്കിയതോടെ മുഴുവന്‍ സമയവും പെയിന്റിങ്ങില്‍ മാത്രം യൂസഫ് ശ്രദ്ധകേന്ദ്രീകരിച്ചു. കോഴിക്കോട് ഹൈസണ്‍ ഹെറിറ്റേജിലായിരുന്നു ആദ്യ പ്രദര്‍ശനം.

രാജാരവിവര്‍മയുടെ പ്രശസ്ത ചിത്രങ്ങള്‍ക്ക് നല്‍കിയ പുനരാവിഷ്‌കാരം മാധ്യമങ്ങളുടെയും ആസ്വാദകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 2003ല്‍ എറണാകുളത്ത് ചിത്രപ്രദര്‍ശനം നടത്തി. ആ വര്‍ഷംതന്നെ ഷാര്‍ജയിലും ദുബായിലും അറേബ്യന്‍ പെയിന്റിങ്ങുകളുടെ പ്രദര്‍ശനവും യൂസഫ് നടത്തുകയുണ്ടായി.

2005ല്‍ കോഴിക്കോട് ലളിതകലാ അക്കാദമി ഗ്യാലറിയിലും കൊച്ചി ദര്‍ബാര്‍ഹാളിലും നടത്തിയ പ്രദര്‍ശനങ്ങളോടെ യൂസഫ് ചിത്രകലാരംഗത്ത് ശ്രദ്ധേയനായി. പിന്നീട് ഡല്‍ഹിയിലേക്ക് താമസം മാറ്റിയ യൂസഫ് സമീപകാലത്താണ് നാട്ടില്‍ എത്തിയത്. ചിത്രങ്ങള്‍ക്കൊപ്പം ടെലിഫിലിം രംഗത്തും ഇപ്പോള്‍ ഇദ്ദേഹം സക്രിയമാണ്. 'വഴിതെറ്റിയ യാത്രക്കാര്‍' എന്ന പേരില്‍ ഒരു 'ഹോംസിനിമ' യൂസഫ് കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ