2010 ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ഒ.വി. വിജയന്‍ തമിഴില്‍ വായിക്കപ്പെടാതെ പോയത് നഷ്ടം - മുഹമ്മദ് മീരാന്‍
Posted on: 03 Jul 2010


അരീക്കോട്: ഒ.വി. വിജയന്‍ എന്ന വിശ്വസാഹിത്യകാരന്റെ കൃതികള്‍ ഇതുവരെയും തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാതെ പോയത് മലയാളത്തിന്റെ നഷ്ടമാണെന്ന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തോപ്പില്‍ മുഹമ്മദ് മീരാന്‍ അഭിപ്രായപ്പെട്ടു.

എം.എസ്.പി ജനമൈത്രി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അരീക്കോട് എം.എസ്.പി ക്യാമ്പില്‍ നടന്ന ഒ.വി. വിജയന്റെ 80-ാം ജന്മദിനാഘോഷച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിംകളില്‍ പ്രമുഖ വിഭാഗമായ റാവുത്തര്‍മാര്‍ക്ക് ആദ്യമായി സാഹിത്യത്തിലിടം നല്‍കിയത് വിജയനായിരുന്നുവെന്നും മീരാന്‍ സമര്‍ഥിച്ചു. കേശവന്‍നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് സൂപ്രണ്ട് സേതുരാമന്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. പ്രൊഫ. എം.എന്‍ കാരശ്ശേരി ഒ.വി. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. യു. ഷറഫലി, കെ.ടി. ചാക്കോ, നോവലിസ്റ്റ് സി. റഹീം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ആലിക്കുട്ടി, സാഹിത്യകാരി ഖദീജ മുംതാസ്, ആനന്ദി രാമചന്ദ്രന്‍, വിജയന്റെ സഹോദരി ഒ.വി. ഉഷ, സിനിമാ സംവിധായകന്‍ ജ്യോതിപ്രകാശ് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു. മലപ്പുറത്ത് നടന്ന ഒ.വി. വിജയന്‍ സ്മാരക ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി. എം.എസ്.പി ഓഫീസര്‍ എ.കെ. സക്കീര്‍ നന്ദി പറഞ്ഞു. നേരത്തെ എം.എസ്.പി ക്യാമ്പില്‍ വിജയന്റെ ജന്മദിനാഘോഷ സ്മാരകങ്ങളായി വൃക്ഷത്തൈകള്‍ നട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ