2010 ജൂൺ 23, ബുധനാഴ്‌ച

ഗോള്‍വണ്ടിയെ സ്വീകരിക്കാന്‍ അരീക്കോടൊരുങ്ങി
Posted on: 22 Jun 2010







അരീക്കോട്: ബുധനാഴ്ച രാവിലെ അരീക്കോട്ടെത്തുന്ന മാതൃഭൂമിയുടെ ഗോള്‍വണ്ടിയെ സ്വീകരിക്കാന്‍ അരീക്കോടൊരുങ്ങി. ഫുട്‌ബോളിന്റെ മെക്കയില്‍ ലോകകപ്പിന്റെ ആരവങ്ങള്‍ക്കിടയിലെത്തുന്ന ഗോള്‍വണ്ടി അരീക്കോടന്‍ സോക്കര്‍ ഗ്രാമത്തില്‍ പുതിയൊരാവേശത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

2002-ലെ ലോകകപ്പിനോടനുബന്ധിച്ച് ഐ.എം.വിജയന്‍, യു.ഷറഫലി, ജോപോള്‍ അഞ്ചേരി, ജാബിര്‍, ഹബീബ്‌റഹ്മാന്‍ തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന മുഴുവന്‍ താരങ്ങളെയും അണിനിരത്തി നടത്തിയ ലോകകപ്പ് വരവേല്പ് മത്സരം അരീക്കോടിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരധ്യായം തന്നെ എഴുതിച്ചേര്‍ക്കുകയുണ്ടായി. അതുപോലെ മറ്റൊരു ഫുട്‌ബോള്‍ വിരുന്നാണ് കിക്ക് ആന്‍ഡ് വിന്‍ പരിപാടിയിലൂടെ അരീക്കോട് പ്രതീക്ഷിക്കുന്നത്.

2010-ലെ ലോകകപ്പിനോടനുബന്ധിച്ച് അരീക്കോട്ടെ സോക്കര്‍ പ്രേമികള്‍ക്ക് ഗോളടിച്ച് മത്സരിക്കുന്നതിനാണ് മാതൃഭൂമി അവസരമൊരുക്കുന്നത്. ഗോള്‍കീപ്പര്‍ കാവല്‍നില്‍ക്കുന്ന ഗോള്‍പോസ്റ്റിലേക്ക് ഗോളടിച്ച് സമ്മാനം നേടാന്‍ ഇതിനകം പലരും പരിശീലനം തുടങ്ങിക്കഴിഞ്ഞു.

അരീക്കോട് വൈ.എം.എ, അരീക്കോട് സൗഹൃദം, തെരട്ടമ്മല്‍ മെഡിഗാര്‍ഡ്, പത്തനാപുരം കിരണം തുടങ്ങിയ ക്ലബ്ബുകള്‍ തങ്ങളുടെ ഷൂട്ടിങ് വിരുതന്മാരെ പ്രത്യേകം രംഗത്തിറക്കിയാണ് സമ്മാനം നേടാന്‍ ശ്രമിക്കുന്നത്. കൂടാതെ ഒട്ടേറെ വ്യക്തികളും മത്സരത്തിന് തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.



mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ