2010 ജൂൺ 15, ചൊവ്വാഴ്ച

വാലില്ലാപ്പുഴ നിവാസികള്‍ ബുദ്ധിമുട്ടുന്നു താമസം മലപ്പുറത്ത്; വൈദ്യുതി ബില്ലടയേ്ക്കണ്ടത് കോഴിക്കോട്ട്
Posted on: 14 Jun 2010


അരീക്കോട്: മലപ്പുറം ജില്ലക്കാരായ വാലില്ലാപ്പുഴവാസികള്‍ വൈദ്യുതിബില്ലടയ്ക്കാന്‍ എത്തേണ്ടത് കോഴിക്കോട് ജില്ലയിലെ മുക്കത്ത്. വര്‍ഷങ്ങളായി നാട്ടുകാര്‍ ബുദ്ധിമുട്ടുന്നു. പക്ഷേ, അത് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

ദശാബ്ദങ്ങള്‍ക്കുമുമ്പ് വാലില്ലാപ്പുഴയിലേക്ക് വൈദ്യുതി എത്തിച്ചത് കോഴിക്കോട് ജില്ലയില്‍ നിന്നായിരുന്നു. പില്‍ക്കാലത്ത് പുതിയ അപേക്ഷകര്‍ക്ക് അരീക്കോട് സെക്ഷന്‍ ഓഫീസ് മുഖേനയും കണക്ഷന്‍ നല്‍കി. അതേസമയം നേരത്തെ കോഴിക്കോട് ജില്ലയില്‍ നിന്ന് കണക്ഷനെടുത്തവരെ മുക്കം സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ത്തന്നെ നിലനിര്‍ത്തുകയുംചെയ്തു. അതിനിടെ അരീക്കോട് ഡിവിഷന്‍ വിഭജിച്ച് കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍ക്ക് പുതിയ ഡിവിഷന്‍ അനുവദിച്ച് പത്തനാപുരത്ത് ബില്ലടയ്ക്കാന്‍ സൗകര്യം ലഭിച്ചപ്പോഴും മുക്കം സെക്ഷന്റെ പരിധിയിലുള്ളവരെ ഇങ്ങോട്ട് മാറ്റിയിട്ടില്ല. ഇതുമൂലം വാലില്ലാപ്പുഴ അങ്ങാടിയിലെ ഏതാനും കച്ചവടക്കാരും വീട്ടുകാരും കല്ലായി, വട്ടിക്കുത്ത്മൂല, നെരയന്‍പാറ, അരുക്കുഴിക്കാട് ഭാഗത്തെ ഏതാനും വീട്ടുകാരും ബസ്ചാര്‍ജ് ഇനത്തില്‍ വന്‍തുക മുടക്കി യാത്രചെയ്തുവേണം വൈദ്യുതി ബില്ലടയ്ക്കാന്‍. അതേസമയം തൊട്ടപ്പുറത്തെ കടക്കാരനും അയല്‍വാസിയുമൊക്കെ വിളിപ്പാടകലെ പത്തനാപുരത്ത് പോയി ബില്ലടയ്ക്കുകയും ചെയ്യുന്നു.

കാറ്റില്‍ മരംവീണോ വാഹനാപകടംമൂലമോ വൈദ്യുതിവിതരണത്തില്‍ തകരാറ് സംഭവിക്കുമ്പോഴും പോസ്റ്റ് തകരുമ്പോഴുമൊക്കെയാണ് ഇതുമൂലമുള്ള പ്രയാസം ഏറ്റവുമധികം അനുഭവപ്പെടുന്നത്. നാട്ടുകാര്‍ വിവരമറിയിക്കാനായി മുക്കത്തേക്കോ പത്തനാപുരത്തേക്കോ ഫോണ്‍ചെയ്താല്‍ തകര്‍ന്ന പോസ്റ്റും പൊട്ടിയ കമ്പിയുമൊക്കെ ഏത് ഓഫീസിന്റെ പരിധിയിലുള്ളതാണെന്നാണ് ആദ്യചോദ്യം. നാട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കാത്തവിധം ഇവ ഇടകലര്‍ന്നാണുള്ളത്. ചിലപ്പോള്‍ രണ്ട് ഓഫീസില്‍ നിന്നും ജീവനക്കാരെത്തുന്നതും ചിലപ്പോള്‍ ആരും എത്താതിരിക്കുന്നതും പതിവാണ്.

ഈപ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറും ബന്ധപ്പെട്ട 11 കെ.വി ലൈനും കിഴുപറമ്പ് സെക്ഷന്റെ അധികാരപരിധിയിലുള്ളതാണ്. മുക്കം സെക്ഷന്റെ പരിധിയിലുള്ള ഉപഭോക്താക്കളെ കിഴുപറമ്പ് സെക്ഷന്റെ പരിധിയിലേക്ക് മാറ്റിയാല്‍ വൈദ്യുതിബോര്‍ഡിന് ഒരുനഷ്ടവും സംഭവിക്കില്ല. അതേസമയം ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കും നിരവധി ഗുണങ്ങളുണ്ട്. മുക്കം സെക്ഷനിലെ വൈദ്യുതിമുടക്കം, സി.എഫ്.എല്‍ ബള്‍ബ് വിതരണം തുടങ്ങിയ അറിയിപ്പുകളൊന്നും ഈഭാഗത്തെ പത്രങ്ങളിലൂടെ അറിയാന്‍ ഇപ്പോള്‍ ഇവിടുത്തുകാര്‍ക്ക് സാധിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരൊറ്റ സെക്ഷന്‍ മാറ്റത്തിലൂടെ സാധിക്കും. നാട്ടുകാരുടെ ഇതുസംബന്ധിച്ച ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

ഈ സാഹചര്യത്തില്‍ അധികൃതരുടെ അവഗണനക്കെതിരെ രംഗത്തിറങ്ങാന്‍ വാലില്ലാപ്പുഴ ശാഖാ കോണ്‍ഗ്രസ്‌കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി നാട്ടുകാരില്‍നിന്ന് ഒപ്പുശേഖരിച്ച് വിഷയം കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെ ശ്രദ്ധയില്‍പ്പെടുത്തും. എന്നിട്ടും നടപടിയില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു.

ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി.ബഷീര്‍, ടി.പി.കബീര്‍, കെ.രതീഷ്, കെ.ടി.ജംഷിദ്, പി.കെ.മെഹബൂബ്, സജി പാലക്കുടിയില്‍, മലയില്‍ മുഹമ്മദ്, പുല്ലഞ്ചീരി അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ