2010 ജൂൺ 13, ഞായറാഴ്‌ച

മൂത്രപ്പുരയും മതിലും ഇടിഞ്ഞുവീണ് സ്‌കൂള്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു
Posted on: 13 Jun 2010





അരീക്കോട്: ശക്തമായ മഴയില്‍ പുതുതായി നിര്‍മിച്ച മൂത്രപ്പുരയും മതിലും ഇടിഞ്ഞുവീണ് മൂര്‍ക്കനാട് ഗവണ്മെന്റ് യു.പി.സ്‌കൂളിന്റെ പ്രധാന കെട്ടിടം ഭാഗികമായി തകര്‍ന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അവധി ദിനമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

കുത്തനെയുള്ള കുന്നിന്റെ ചെരിവിലാണ് സ്‌കൂള്‍. തട്ടുതട്ടായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. ഇതില്‍ ഏറ്റവും ഉയരത്തിലുള്ള ഇരുനില കെട്ടിടത്തിന് മുകളിലേക്കാണ് മൂത്രപ്പുരയും മതിലും ഇടിഞ്ഞമര്‍ന്നത്.

കെട്ടിടത്തിന്റെ തൊട്ടുപിറകില്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ കെട്ടിയ മതിലുണ്ട്. ഈ മതിലിന്റെ മുകള്‍ഭാഗത്താണ് മണ്ണ് നിരപ്പാക്കി മൂത്രപ്പുരയുണ്ടാക്കിയിട്ടുള്ളത്. മതിലും മൂത്രപ്പുരയും ഒന്നിച്ച് ഇടിഞ്ഞ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ചുമരില്‍ വന്നുവീഴുകയായിരുന്നു. കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ചുമരായതുകൊണ്ട് നാശനഷ്ടം കുറവാണ്. ആഴ്ചകള്‍ക്കുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികളുടെ മൂത്രപ്പുരയാണ് തകര്‍ന്നത്.

രണ്ട് ക്ലാസ് മുറികളുടെ ചുമരുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളിലേക്കും മഴ പെയ്യുമ്പോള്‍ മണ്ണും വെള്ളവും ഒലിച്ചിറങ്ങുന്ന അവസ്ഥയാണ്. കരിങ്കല്ലും മണ്ണും ഉപയോഗിച്ച് ജനല്‍പഴുത് ഇപ്പോള്‍ താത്കാലികമായിഅടച്ചിരിക്കുകയാണ്.

രണ്ട് വര്‍ഷംമുമ്പ് വരെ മുസ്‌ലിം കലണ്ടര്‍ പ്രകാരമാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജനറല്‍ കലണ്ടറിലേക്ക് മാറിയെങ്കിലും ശനിയാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കുന്ന രീതി തുടരുകയായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് ശനിയാഴ്ച അവധി നല്‍കാന്‍തുടങ്ങിയത്. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.

വിവരമറിഞ്ഞ് തഹസില്‍ദാരും ഡിഇഒയും സ്‌കൂള്‍ സന്ദര്‍ശിച്ചു.


mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ