2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

ചെങ്ങര സ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നു
Posted on: 17 Sep 2010


അരീക്കോട്: കിണര്‍ കുഴിക്കാന്‍ എം.പി ഫണ്ടില്‍നിന്ന് പണം പാസ്സായതോടെ ചെങ്ങര ജി.എല്‍.പി സ്‌കൂളിന്റെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാവുന്നു. സ്‌കൂള്‍ നേരിടുന്ന കടുത്ത കുടിവെള്ളക്ഷാമത്തെക്കുറിച്ച് മൂന്നുമാസംമുമ്പ് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

1924-ല്‍ സ്ഥാപിച്ച സ്‌കൂള്‍ മാടാരുകുണ്ടിലെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1999-ല്‍ കോട്ടക്കുന്നിനു മുകളില്‍ സ്വന്തമായി ലഭിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ച് അങ്ങോട്ട് മാറിയതോടെ കുടിവെള്ള പ്രശ്‌നത്തിനും തുടക്കമായി. മഴവെള്ള സംഭരണി നിര്‍മിച്ചും മറ്റും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് 'മാതൃഭൂമി' പ്രശ്‌നം ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് പി.ടി.എ അധികൃതര്‍ നടത്തിയ അഭ്യര്‍ഥനമാനിച്ച് സ്‌കൂളിന് താഴെ വയല്‍ക്കരയില്‍ ഈന്തന്‍കുഴിയന്‍ സൈതലവി എന്ന ആള്‍ കിണറിന് ആവശ്യമുള്ള സ്ഥലം സൗജന്യമായി നല്‍കി. കിണര്‍ കുഴിച്ച് കുന്നിന്‍മുകളിലുള്ള സ്‌കൂളിലേക്ക് വെള്ളമെത്തിക്കുകയെന്നതായിരുന്നു പി.ടി.എക്ക് മുമ്പിലുള്ള കടമ്പ.

തുടര്‍ന്ന് പി.ടി.എ അധികൃതര്‍ പ്രശ്‌നം വയനാട് എം.പി എം.ഐ.ഷാനവാസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം തന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് രണ്ടുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പ്രധാനാധ്യാപകന്‍ ടി.ടി.റോയിതോമസിനെ കഴിഞ്ഞദിവസം ഇക്കാര്യം രേഖാമൂലം അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ